Sunday 30 July 2017

കാറ്റിൽ ഇലകൾ പൊഴിയുന്നതും
നോക്കിയിരുന്നു
തിരക്കുകളേതുമില്ലായിരുന്നു
കഴിഞ്ഞ മണിക്കൂറുകളിൽ
എവിടെയോ പോയൊളിച്ചൊരു
20 ലക്ഷം ഹാർഡ് ഡിസ്‌കിൽ
നിന്നും ഫയൽ മെനുവിലേക്ക്
വന്ന ആശ്വാസം
ഒരു നിശ്വാസമായ്പുറത്തേക്കു
വരാൻ വെമ്പി നിന്നു.
കാറ്റിൽ ഇലകൾ പൊഴിയുന്നതും
നോക്കിയിരുന്നു .
വെറുതെ കലഹിച്ചൊരു
ദിവസത്തിൻ നൊമ്പരം
മനസ്സിൽ മായാതങ്ങനെ 
വീർപ്പുമുട്ടികൊണ്ടിരുന്നു
കാറ്റിൽ ഇലകൾ പൊഴിയുന്നതും
നോക്കിയിരുന്നു
തിരക്കുകളേതുമില്ലായിരുന്നു
കാറ്റിനൊപ്പം ആയാസമേതു-
മില്ലാതെന്നപോൽ
ഉയർന്നും, താഴ്ന്നും ,തെന്നിയും
ഒന്നിടറിയും, ചിലപ്പോൾ
കാറ്റിനോട്  പരിഭവിച്ചും
മഴയോട് കിന്നരിച്ചും ഇലകൾ
പൊഴിയുന്നത് നോക്കിയിരുന്നു
മനസ്സും അതുപോൽ
ആയാസമില്ലാത്തതാകാൻ
വെറുതെ കൊതിച്ചുപോകുന്നു
ഇലകൾ
പൊഴിയുന്നത് നോക്കിയിരുന്നു
 തിരക്കുകളേതുമില്ലായിരുന്നു.

Friday 7 July 2017

സഖി, ആത്മഹത്യ ചെയ്ത
നീ ഭീരുവാണെന്ന് ഞാനെങ്ങനെ പറയും!
എന്നുമെൻ വലതുവശം ചേർന്നു 
നടന്നവൾ 
 

സഖി, ഞാനൊരിക്കലും
ജനിക്കരുതെന്ന നിന്റെ
കണ്ടെത്തലില്‍ നീയെത്തിയത്
ഒരുപാടുതവണ
വെട്ടിയും, തിരുത്തിയും
കൂട്ടിച്ചേര്‍ത്തും
സ്വയം തപിച്ചുമാവണം
Posted by

Wednesday 31 May 2017

കാറ്റ് മന്ത്രിക്കുന്നു......
നീയെത്താനായി  കാത്തിരിക്കുന്നു
മൗനത്തിലൂടെ ചെല്ലുക
അത് പ്രണയമാവുന്നു
ഒരു ചെറുകാറ്റായ് പുണരുക
നിന്നിൽ സുഗന്ധം നിറയട്ടെ
അത് പ്രണയമാകുന്നു
മഴയൊഴിഞ്ഞ വേളയിൽ
മരം പെയ്ത് തുടങ്ങുമ്പോൾ
നീയെത്തുക
അത് പ്രണയമാകുന്നു
മഴയിലൂടെ ആകാശം
ഭൂമിയെ തൊടുന്നപോലെ
നീയെന്നെയും തൊടുക
അത് പ്രണയമാകുന്നു
മഴ നിറഞ്ഞ പാതയിൽ
മനമെറിഞ്ഞു കാതോർക്കു
എന്റെ പ്രണയം
നിന്നരികിലുണ്ട്
കാറ്റു മന്ത്രിക്കുന്നു......



Sunday 12 February 2017

യാത്ര

എവിടെ തീരും
എന്നറിയാതെ
തുടർന്നു കൊണ്ടേയിരിക്കുന്ന
ചില യാത്രകൾ.
തുടങ്ങിയേടത്തു നിന്നും
ദൂരമേറെ പോയിട്ടും
ലക്‌ഷ്യമേതെന്നു
അറിയാത്ത യാത്രകൾ !!
പിന്നിട്ടിടങ്ങളിലേക്കു
തിരിഞ്ഞു നോക്കിയും
ഓർമ്മകളെ കുഴിച്ചുമൂടിയും
മുന്നോട്ടു പോകുന്നവ.
താരാട്ടിൻ ഈണവും
കരുതലായുള്ളൊരു
വിരൽത്തുമ്പും
മനക്കണ്ണാൽ കണ്ട്
വരണ്ട മണ്ണിലൂടെ
ഒരു യാത്ര
ചില നേരങ്ങളിൽ ഈ യാത്രയിൽ
പച്ചച്ച വയലേലകളും, സ്വപ്നം
വിടരുന്ന കണ്ണുകളും
എനിക്ക് കൂട്ടായുണ്ട്
ചില നേരങ്ങളിൽ
എന്നിൽ വിരിയുന്ന
ശൂന്യത ഒരു മലയോളം
വളരാറുണ്ട്
അതൊരു ഭ്രാന്തായി
എന്നിൽ അലയടിക്കുന്നു
എന്നിട്ടും എവിടെ
തീരും എന്നറിയാത്ത
ലക്‌ഷ്യമില്ലാത്തൊരു
യാത്ര തുടരുന്നു ഞാൻ.
ഒരു ചിരിയിൽ നീയെന്നിലേക്കും
ഞാൻ നിന്നിലേക്കും
പെയ്തിറങ്ങുമെങ്കിൽ
ആ ചിരിമഴക്കായ്................
ഒരാലിംഗനത്തിൽ
ഞാൻ നിന്നിലേക്കും
നീയെന്നിലേക്കും
അലിഞ്ഞില്ലാതാകുമെങ്കിൽ
ആ ഒരു നിമിഷത്തിലേക്കായ് ..........
ഒരു ചുംബനതീയ്യിൽ
ഞാൻ നിന്നിലും
നീയെന്നിലും
എരിഞ്ഞുണരുമെങ്കിൽ
ആ ചുംബനതീയിലേക്കായ്.......
 നീയെന്ന പ്രണയത്തിലേക്ക്
ഞാൻ ആ വാഹിക്കപെടുംമ്പോൾ
നീയൊരു ഒറ്റമരമായെങ്കിൽ
ഒരു പേമാരിയായി
ഞാൻ നിന്നിലേക്ക്‌
പെയ്തിറങ്ങിയേനെ......
നിന്റെ നിശ്വാസ വേഗങ്ങളിൽ
ഞാനൊരഗ്നിയായ്
പടന്നിറങ്ങിയേനെ.......



Sunday 30 October 2016

നാണയം ഉരുകുന്ന കാലം
പച്ചമര്തത്തില് തളിർക്കും
അഗ്നി ശിലകൾ
ഭ്രാന്തു പിടിക്കുന്ന
പ്രത്യയശാസ്ത്രങ്ങൾ
ഉടയുന്ന വിഗ്രഹങ്ങൾ
നെരിപ്പോടാകുന്ന ഹൃദയങ്ങൾ
അഗ്നി ആവാഹിച്ച കണ്ണുകളിൽ
രൗദ്ര താളം
 

Tuesday 11 October 2016



അവള്‍ മടങ്ങുകയാണ്
കാണാവുന്നതും, കാണാന്‍ കഴിയാത്തതുമായ
മാറാപ്പുകളാല്‍ കുനിഞ്ഞു
ദൃഷ്ടികള്‍ നിലത്തൂന്നി
അവള്‍ മടങ്ങുകയാണ്
ഇനിയൊന്നും ചേര്‍ത്ത്
പിടിക്കാനില്ലാതെ
ദൃഷ്ടികള്‍ നിലത്തൂന്നി
അവള്‍ മടങ്ങുകയാണ്
കൊട്ടിയടക്കപ്പെട്ട
വാതിലിനു മുന്നില്‍
ആരോപിക്കപ്പെടുന്ന
മുള്മുനകള്‍ക്കു മുന്നില്‍ നിന്നും
കാണാന്‍ കഴിയാത്ത
മാറാപ്പുമായി
അവള്‍ മടങ്ങുകയാണ്
നുണകളുടെ വ്യാജ സ്തുതിയാര്‍ന്ന
ശബ്ദങ്ങള്‍ക്കും, ഘോഷങ്ങള്‍ക്കും
മുന്നില്‍ നിന്നും
അവള്‍ മടങ്ങുകയാണ്
ഭൂതകാലം പതുങ്ങിയിരിക്കുന്ന
വഴികളിലൂടെ അവള്‍ മടങ്ങുകയാണ്
പൊള്ളിയടര്‍ന്ന മനസ്സിനും
മരവിച്ച കണ്ണുകള്‍ക്കും
തളര്‍ന്ന കാലുകള്‍ക്കും
ലക്‌ഷ്യമേതുമുണ്ടായിരുന്നില്ല
ലോകം അവള്‍ക്കു ചുറ്റും
എരിഞ്ഞുകൊണ്ടേയിരുന്നു.